വയനാട്ടിലെ മാനന്തവാടിയില്‍ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു

വയനാട്: വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്‌നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി. മേപ്പാടി സ്വദേശിനിയാണ്.

ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നു.

കൊവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. താല്‍ക്കാലികാടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അവര്‍.

ബത്തേരി താലൂക്കാശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അശ്വതി. ഇന്നലെ രാത്രി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്ക സംബന്ധമായ അസൂഖങ്ങള്‍ക്ക് കുറെകാലമായി മരുന്നു കഴിക്കുന്നയാളാണ് അശ്വതി. ഒന്നരമാസം മുമ്പ് രണ്ടു ഡോസ് വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍  പ്രകാരം സംസ്‌കരിക്കും.