മേയ് 3 മുതല്‍ ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കോവിഡ് പ്രതിസന്ധി മറികടക്കാനായെടുത്ത കടുത്ത തീരുമാനത്തിനെതിരെ ഓസ്ട്രേലിയയില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
മേയ് 3 ന് 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്ത ഓസ്ട്രേലിയന്‍ പൗരന്മാരെയും ഓസ്ട്രേലിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം. യാത്ര ചെയ്ത ശേഷം വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കെതിരെ വലിയ തുക പിഴയും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ചുമത്താന്‍ പൊലീസിന് അധികാരം കൊടുത്തതിനെ ന്യായീകരിച്ച് ഓസ്ട്രേലിയയുടെ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് രംഗത്തെത്തി.
‘ഓസ്ട്രലിയന്‍ ജനതയുടെ ആരോഗ്യം ഉറപ്പാക്കാനും ക്വാറന്റീന്‍ സംവിധാനം ശക്തിപ്പെടുത്താനും ഇങ്ങനെയൊരു നടപടി അത്യാവശ്യമാണ്. വളരെ ലാഘവത്തോടെ എടുത്ത തീരുമാനമല്ല ഇതെന്ന് ജനം മനസ്സിലാക്കണം,’ ഹണ്ട് പറഞ്ഞു. മേയ് 15ന് സ്ഥിതിഗതി വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തീരുമാനത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്‌സ് വാച്ച് രംഗത്തെത്തി. സര്‍ക്കാരിന്റേത് ‘അതിരുകടന്ന തീരുമാനമായിപ്പോയെന്ന്’ അവര്‍ കുറ്റപ്പെടുത്തി. ‘സ്വന്തം നാട്ടില്‍ തിരിച്ചെത്തുക എന്നത് ഒരു പൗരന്റെ മൗലികമായ അവകാശമാണ്. നിലവിലെ ക്വാറന്റീന്‍ സംവിധാനം ശക്തിപ്പെടുത്താതെ ഇങ്ങനെ ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്,’ സംഘടന ചോദിക്കുന്നു. ഓസ്ട്രേലിയയുടെ പുതിയ നീക്കത്തില്‍ വംശീയത മുഴച്ചുനില്‍ക്കുന്നതായി നിരവധി ഇന്ത്യന്‍-ഓസ്ട്രേലിയന്‍ വംശജര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. ഇതോടെ ഇന്ത്യയില്‍ കഴിയുന്ന ഓസ്ട്രേലിയന്‍ വംശജരുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഏകദേശം 9,000 ഓസ്ട്രേലിയക്കാര്‍ ഇന്ത്യയില്‍ കുടുങ്ങിയിട്ടുണ്ട്. ഇതില്‍ 650 പേര്‍ ഭീതിദമായ സാഹചര്യത്തിലാണെന്നാണ് അറിയിച്ചതെന്നും ഓസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.