തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലയോര ഹൈവേയും തീരദേശ ഹൈവേയും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. മലയോര, തീരദേശ ഹൈവേകളുടെ നിര്‍മ്മാണം സംബന്ധിച്ച് നാറ്റ്പാക് തയാറാക്കിയ പഠന റിപ്പോര്‍ട്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ആഗസ്റ്റ് 29നാണ് മലയോര, തീരദേശ ഹൈവേകളുടെ നിര്‍മ്മാണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. 650 കി.മീ. ദൈര്‍ഘ്യമുള്ള തീരദേശ ഹൈവേയും 1267 കി.മീ. ദൈര്‍ഘ്യമുള്ള മലയോര ഹൈവേയും നിര്‍മ്മിക്കാനാണ് തീരുമാനമായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശഹൈവേയുടെ പരമാവധി വീതി 12 മീറ്ററും കുറഞ്ഞ വീതി ഏഴു മീറ്ററുമാണ്. അപൂര്‍വം ചില സ്ഥലങ്ങളില്‍ വീതി അഞ്ചരമീറ്ററാക്കി കുറച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഗതാഗതത്തിരക്കൊഴിവാക്കാന്‍ ഫ്ളൈ ഓവറുകള്‍ സ്ഥാപിക്കും.
ആലപ്പുഴ ഒഴികെയുള്ള പതിമൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് 1267 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മലയോര ഹൈവേ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്
ഏഴായിരത്തി അഞ്ഞൂറു കോടിയോളം രൂപ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നു. കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ചാവും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍. പരമാവധി പാരിസ്ഥിതിക സംരക്ഷണത്തോടെയാണ് ഹൈവേകളുടെ റൂട്ട് തീരുമാനിച്ചിട്ടുള്ളതെന്നും പ്ലാസ്റ്റിക്, റബര്‍, കോണ്‍ക്രീറ്റ്, കയര്‍ എന്നിവ ഉപയോഗിച്ചുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.