കൊവിഡ് ഇടതുപക്ഷത്തിന് അനുഗ്രഹമായി; പരാജയത്തിന്റെ പേരില്‍ ഒരു വ്യക്തിയെ വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് കെ സുധാകരന്‍

    തിരുവനന്തപുരം: പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി. കുറേ കാലമായി പാര്‍ട്ടിക്കകത്തും സംഘടനാ രംഗത്തുമുളള പോരായ്മയുടെ ഫലമാണ് തോല്‍വി. അതിനൊരു വ്യക്തിയെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. പൂര്‍ണമായ തലമുറമാറ്റമല്ല വേണ്ടത്. പരിചയമ്പന്നരായ നേതാക്കളും പുതിയ നേതാക്കളും സംഘടനാ തലപ്പത്ത് വേണമെന്നും അദ്ദേഹം പറഞ്ഞു.

    രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ഭംഗിയായി നടത്തിയെന്നും ഇനിയുളള നടപടികള്‍ സമയമെടുത്ത് ആലോചിച്ച് കൈക്കൊളളുമെന്നും സുധാകരന്‍ പറഞ്ഞു. പരാജയത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് അനിവാര്യം. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ല. അതിന് അതിന്റേതായ സമയമെടുക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

    നേതൃസ്ഥാനത്തിരിക്കുന്ന ആരും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കും എന്ന് വിശ്വസിക്കാന്‍ സാദ്ധ്യമല്ല. ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സി പി എമ്മിന് അനുകൂലമായിരുന്നു. ശക്തിപ്രാപിച്ചുവരുന്ന കൊവിഡ് ഇടതുപക്ഷത്തിന് അനുഗ്രഹമായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനുളള സാഹചര്യം കൊവിഡ് ഇല്ലാതാക്കി. സി പി എമ്മിന് ഇതിന് ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ സാധിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.