ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അനുമതി; വെള്ളത്തില്‍ അലിയിച്ചു കഴിക്കാം

    ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ചികിത്സിക്കാനായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) മരുന്നിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

    ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡിനെതിരെ വികസിപ്പിച്ചെടുത്തത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണു രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നല്‍കിയ കൂടുതല്‍ രോഗികള്‍ക്കും പെട്ടെന്നു തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാം വട്ട പരീക്ഷണം നടത്തിയത്. രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംവട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവര്‍ക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.