സഹപ്രവര്‍ത്തകന്റെ ഭാര്യയെ പീഡിപ്പിച്ചു; മുംബൈയില്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മുംബൈ: സഹപ്രവര്‍ത്തകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുംബൈയിലെ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകന്റെയും ഭാര്യയുടെയും പരാതിയിലാണ് ഐ.എന്‍.എസ്. അഗ്‌നിബന്ധുവില്‍നിന്ന് ഇയാളെ പിടികൂടിയത്.

ഏപ്രില്‍ 29-നാണ് നേവി ഉദ്യോഗസ്ഥന്‍ മദ്യലഹരിയില്‍ സഹപ്രവര്‍ത്തകന്റെ ഭാര്യയെ പീഡിപ്പിച്ചത്. പ്രതിയും സഹപ്രവര്‍ത്തകനും ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. പ്രതിയുടെ പേരില്‍ അനുവദിച്ച ക്വാര്‍ട്ടേഴ്‌സില്‍ മറ്റൊരു മുറിയിലായിരുന്നു ദമ്പതിമാരുടെ താമസം. ഏപ്രില്‍ 23-ന് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ഔദ്യോഗിക പരിശീലനത്തിനായി കേരളത്തിലേക്ക് പോയി. തുടര്‍ന്ന് പ്രതിയും യുവതിയും മാത്രമായിരുന്നു ക്വാര്‍ട്ടേഴ്‌സില്‍ താമസം.

ഏപ്രില്‍ 29-ന് യുവതിക്ക് കടുത്ത പനിയും തലവേദനയും ഉണ്ടായിരുന്നു. അന്നേദിവസം ഭക്ഷണവും കഴിച്ചില്ല. ഇക്കാര്യമറിഞ്ഞ പ്രതി കാര്യങ്ങള്‍ തിരക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. അല്പസമയത്തിന് ശേഷം പ്രതി മദ്യപിച്ച് യുവതിയുടെ മുറിയിലെത്തി. തലവേദന മാറാന്‍ മസാജ് ചെയ്തുതരാമെന്ന് പറഞ്ഞു. യുവതി വേണ്ടെന്ന് പറയുകയും മുറിയില്‍നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനുപിന്നാലെ പ്രതി യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.

സംഭവത്തിന് ശേഷം യുവതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതോടെ വിവരം പുറത്തു പറഞ്ഞാല്‍ താന്‍ സ്വയം വെടിവെച്ച് മരിക്കുമെന്നും ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. പക്ഷേ, യുവതി പിറ്റേദിവസം തന്നെ ഭര്‍ത്താവിനെ ഫോണില്‍വിളിച്ച് വിവരം പറയുകയും എത്രയും വേഗം തിരികെ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.