കൊടകര കേസ്: ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല, കുഴല്‍പ്പണം വന്നത് കര്‍ണാടകയില്‍ നിന്നെന്ന് കണ്ടെത്തല്‍

    തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ബി.ജെ.പി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹാജരാകാന്‍ കഴിയില്ലെന്ന വിവരം ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

    ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ?ഗിരീഷ് എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയത്. ചോദ്യം ചെയ്യലിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. രണ്ട് ദിവസത്തെ സാവകാശം വേണമെന്നും തിരുവനന്തപുരത്ത് നിന്ന് ചോദ്യം ചെയ്യലിനായി എത്താന്‍ അസൗകര്യം ഉണ്ടെന്നുമാണ് നേതാക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.

    ബി.ജെ.പി.യുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ബി.ജെ.പി മേഖലാ സെക്രട്ടറി ജി. കാശിനാഥന്‍ എന്നിവരെ നേരത്തെ പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

    അതേസമയം കേസിലെ മൂന്നരക്കോടി എത്തിയത് ആലപ്പുഴ സ്വദേശിക്ക് കൈമാറാനാണെന്ന് പൊലീസ് കണ്ടെത്തി. ഇടപാടിന്റെ ഇടനിലക്കാരായ സുനില്‍ നായിക്, ധര്‍മരാജന്‍ എന്നിവരില്‍ നിന്നാണ് പൊലീസിന് ഈ മൊഴി ലഭിച്ചത്. എന്നാല്‍ ഇയാള്‍ ആര്‍ക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും മൊഴിയില്‍ പറയുന്നു. കുഴല്‍പ്പണം വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും ബി.ജെ.പിയുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.