ഇവര്‍ രക്ഷകരോ അതോ കാലന്‍മാരോ??? മാനേജ്‌മെന്റിന്റെ പീഡനം: നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ജിഷ്ണു പ്രണോയ്

പീഡനത്തിന് നേതൃത്വം നല്‍കുന്നത് മുന്‍മന്ത്രി വിശ്വനാഥന്റെ മകനെന്ന് വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികളെ തല്ലാന്‍ മാനേജ്‌മെന്റ് വക ഇടിമുറി

-രാജീവ് എഴുത്തച്ചന്‍-

തിരുവില്വാമല: പരീക്ഷയ്ക്കിടെ അടുത്തിരുന്നയാളിന്റെ പേപ്പറില്‍ നോക്കിയെഴുതിയെന്ന് ആരോപിച്ച് മാനേജ്മെന്റും അദ്ധ്യാപകരും പീഡിപ്പിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാലക്കാട്ടെ പാമ്പാടിയിലുള്ള നെഹ്റു എന്‍ജിനീയറിംഗ് കോളേജിലാണു സംഭവം. കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണു പ്രണോയ് ആണ് ഇന്നലെ വൈകുന്നേരത്തോടെ ആത്മഹത്യ ചെയ്തത്.

ഇന്നലെ നടന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിവേഴ്സിറ്റി പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പറില്‍ നോക്കിയെഴുയെന്നാരോപിച്ചു പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും പരസ്യമായി പരിഹസിക്കുകയും ചെയ്തു. സംഭവം യൂണിവേഴ്സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും ഡീബാര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്നതിന് തെളിവായി ഒരു തുണ്ടുപേപ്പര്‍ പോലും അധ്യാപകന്‍ വിദ്യാര്‍ഥിയില്‍നിന്ന് കണ്ടെടുത്തിരുന്നില്ല.

ഓഫീസില്‍ പോയിട്ടു വന്ന ജിഷ്ണു വൈകുന്നേരത്തോടെ ഹോസ്റ്റലില്‍ കയറി മുറിയടച്ചു. ആറുമണിക്കു ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാനില്ലെന്നത് മറ്റ് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടു.ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. ജിഷ്ണു പാനില്‍ തുങ്ങി നില്‍ക്കുന്ന കാഴ്ചയാണ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന സഹപാഠികള്‍ കണ്ടത്.

പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ്

കൈ ഞരമ്പു മുറിച്ചതിനുശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. അവശനായ ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അദ്യാപകനായ പ്രവീണിന്റെ സഹായം തേടിയെങ്കിലും അയാള്‍ വിസമ്മതിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന ഈ അധ്യപകന് തന്നെയാണ്
ഹോസ്റ്റല്‍ വാര്‍ഡന്റെയും ചുമതല നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥി കാറുമായെത്തിയാണ് ജിഷ്ണുവിനെ ആശുപത്രിയിലാക്കിയത്. അരമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും ജിഷ്ണു മരണത്തിന് കീഴടങ്ങിയിരുന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും കോളേജിലെ ഏതാനും ജീവനക്കാര്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്.

jis

മാനേജ്‌മെന്റിന്റെ ചെയ്തികള്‍ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ അറ്റന്‍ഡന്‍സിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്ന രീതിയാണ് നെഹ്റു കോളേജില്‍ കാലങ്ങളായി നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ക്ലാസില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് പ്രശാന്ത് എന്ന അധ്യാപകന്‍ ഒരു വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചിരുന്നു. അദ്ധ്യാപകന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചെങ്കിലും ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യം പറഞ്ഞു മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിക്കാന്‍ പല വിദ്യാര്‍ഥികള്‍ക്കും ഭയമാണ്.

മാനേജ്‌മെന്റിനെതിരെ പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യാന്‍ കോളേജില്‍ ഒരു ഇടിമുറിയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് കോളേജ് പിആര്‍ഒയും മുന്‍മന്ത്രി കെ. പി. വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് വിശ്വനാഥനാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.