കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിനു പൊലീസ് തിരയുന്ന മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. പൊലീസിന് ഇതു സംബന്ധിച്ച പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. ഇയാള്‍ ദേഹോപദ്രവം ഏല്‍പിച്ചതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിലുള്ളത്. പ്രതിക്കെതിരെ പീഡനക്കേസ് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടെന്നും കമ്മിഷണര്‍ വെളിപ്പെടുത്തി. ഇതേവിവരം തന്നെ ഡിസിപി ഐശ്വര്യ ഡോങ്‌റെയും മാധ്യമങ്ങളോടു പറഞ്ഞു.
പ്രതി മാര്‍ട്ടിന്‍ ജോസഫിനെ പല സ്ഥലങ്ങളില്‍ മാറി താമസിക്കുന്നതിനും ഒളിവില്‍ കഴിയുന്നതിനും സഹായിച്ച മൂന്നു പേരെ അറസ്റ്റു ചെയ്തതായി കമ്മിഷണര്‍ വെളിപ്പെടുത്തി. ഇവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നടപടിക്കു ഗുണകരമാകില്ല എന്നതിനാലാണ് പുറത്തു വിടാത്തത്. ഇയാള്‍ ഉപയോഗിച്ച ഏതാനും വാഹനങ്ങളും പിടിച്ചെടുത്തു. മാര്‍ട്ടിനെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റു ചെയ്യുന്നതിനു കോടതിയുടെ വിലക്കില്ലാത്തതിനാല്‍ ഏതു സമയവും അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതി കഴിഞ്ഞ ദിവസം തൃശൂര്‍ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് ക്യാംപു ചെയ്യുന്നുണ്ട്. എന്നാല്‍ ഇയാള്‍ ഒരു മാസത്തോളമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊച്ചി പൊലീസ് ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസവും പരിശോധന നടത്തുകയും സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സഹോദരന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇന്നലെയാണ് വിട്ടയച്ചതെന്ന് പിതാവ് ജോസഫ് പുലിക്കോട്ടില്‍ പറഞ്ഞു. പിടിച്ചെടുത്ത വാഹനം പൊലീസ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതായും ഇയാള്‍ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് മാര്‍ട്ടിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതി പരാതിയുമായി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്‌ലാറ്റ് ഒഴിവാക്കി മാര്‍ട്ടിന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് സെഷന്‍സ് കോടതിയില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ പരിഗണിക്കും. എന്നാല്‍ ഇതിനകം പ്രതിയെ കണ്ടെത്താനായാല്‍ അറസ്റ്റു ചെയ്യുന്നതിനു തടസ്സമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.