ഒളിച്ചിരിക്കാന്‍ പ്രത്യേക പെട്ടി; കാമുകിയെ 10 വര്‍ഷം ഒളിപ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ്

പാലക്കാട്: നെന്മാറ അയിലൂരില്‍ യുവാവ് കാമുകിയെ 10 വര്‍ഷം സ്വന്തം വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ്. ഇരുവരും പറഞ്ഞ കാര്യങ്ങളെല്ലാം പോലീസ് സംഘം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഇവര്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനാവുന്ന കാര്യങ്ങളാണെന്നും നെന്മാറ എസ്.എച്ച്.ഒ. ദീപുകുമാര്‍ പറഞ്ഞു. ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കാനുള്ള സംവിധാനം പോലീസ് ഒരുക്കുമെന്നും മറ്റു സഹായങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അയിലൂരിലെ റഹ്മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടില്‍ പത്ത് വര്‍ഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് പത്ത് വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും പത്ത് വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.

”യുവതി വളരെ ബോള്‍ഡായാണ് സംസാരിച്ചത്. 18 വയസ്സുള്ളപ്പോഴാണ് അവര്‍ റഹ്മാനൊപ്പം ജീവിതം ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും അറിയുമായിരുന്നില്ല. അതിനാല്‍തന്നെ യുവതിയെ കാണാതായ സംഭവത്തില്‍ റഹ്മാനെ ആരും സംശയിച്ചതുമില്ല. നാലു ജോഡി വസ്ത്രങ്ങളുമായാണ് അന്ന് യുവതി വീടു വിട്ടിറങ്ങിയത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് അന്നേ വീട്ടുകാര്‍ സംശയിച്ചിരുന്നു. മൊബൈല്‍ ഫോണൊന്നും ഉപയോഗിക്കാതിരുന്നതും അന്നത്തെ അന്വേഷഷത്തില്‍ വെല്ലുവിളിയായി.

‘പത്ത് വര്‍ഷം വീട്ടിലെ ചെറിയ മുറിയിലാണ് യുവാവ് യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീട്ടുകാരെ ആരെയും മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഭക്ഷണമെല്ലാം മുറിയില്‍ കൊണ്ടുപോയാണ് കഴിച്ചത്. മകന് മാനസികപ്രശ്‌നമുണ്ടെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയത് യുവാവിന് സഹായകമായി. ഇത് മറയാക്കിയായിരുന്നു പിന്നീടുള്ള പെരുമാറ്റം. മാനസികപ്രശ്‌നമുള്ളയാളല്ലേ, അവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ശല്യം ചെയ്യേണ്ട എന്നുകരുതി വീട്ടുകാരും റഹ്മാന്റെ കാര്യങ്ങളില്‍ ഇടപെട്ടില്ല.

‘യുവാവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും അവരുടെ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ആ കുട്ടി ഒരിക്കല്‍പോലും യുവാവിന്റെ മുറി കണ്ടിട്ടില്ല. മുറിയില്‍നിന്ന് രഹസ്യമായി പുറത്തു പോകാന്‍ ജനല്‍ പോലെ ഒരു വിടവ് ഉണ്ടാക്കിയിരുന്നു. അടിയന്തരഘട്ടങ്ങളില്‍ യുവതിയ്ക്ക് കയറിയിരിക്കാന്‍ പാകത്തില്‍ ഒരു പ്രത്യേക പെട്ടിയും ഉണ്ടായിരുന്നു. വീടുപണി നടക്കുന്ന സമയത്തെല്ലാം ഈ പെട്ടിയിലാണ് യുവതി കഴിഞ്ഞിരുന്നത്.

‘പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉള്ളിലെ ലോക്ക് താനെ അടയുന്ന സാങ്കേതികവിദ്യയും യുവാവ് ഒരുക്കിയിരുന്നു. ടി.വി. ഉച്ചത്തില്‍വെച്ചാണ് ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്. വലിയ അസുഖങ്ങളൊന്നും ഇക്കാലയളവില്‍ വന്നില്ലെന്നാണ് പറഞ്ഞത്. ചെറിയ ചില മരുന്നുകളെല്ലാം വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നു”- എസ്.എച്ച്.ഒ. വിശദീകരിച്ചു.

മൂന്ന് മാസം മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് നട്ടുച്ചയ്ക്കാണ് യുവതി വീട്ടില്‍നിന്ന് പുറത്തിറങ്ങിയത്. അന്ന് മാസ്‌ക് വെച്ച് സമീപത്തെ ബസ് സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറി പോവുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കോ നാട്ടുകാര്‍ക്കോ അവരെ തിരിച്ചറിയാനായില്ല. 10 വര്‍ഷം മുമ്പുള്ള യുവതിയുടെ ഫോട്ടോയില്‍നിന്ന് ഇപ്പോള്‍ അവര്‍ക്ക് ഏറെ വ്യത്യാസം വന്നിട്ടുണ്ട്.

നാട്ടുകാരുടെ മനസില്‍നിന്ന് യുവതിയുടെ മുഖംതന്നെ മാഞ്ഞു പോയിരുന്നു. ഇതും ഇവര്‍ക്ക് സഹായകരമായെന്നും എസ്.എച്ച്.ഒ. പറഞ്ഞു. ഇരുവരുടെയും കഥകള്‍ കേട്ട് പോലീസിന് ആദ്യം വിശ്വസിക്കാനായിരുന്നില്ല. എന്നാല്‍ ആ വീട്ടില്‍ ആരൊക്കെ വന്നു, എന്തൊക്കെ സംസാരിച്ചു എന്നെല്ലാം യുവതി കൃത്യമായി പറഞ്ഞു. അന്വേഷിച്ചതില്‍ ഇതില്‍ മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം പകുത്തു, ടിവി കണ്ടു; ഒറ്റമുറിയിലെ ‘10 വര്‍ഷ’ ജീവിതം

പ്രണയിച്ച യുവതിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച യുവാവിന്റെ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഇപ്പോൾ ഇരുവരും പുറംലോകത്ത് എത്തി ആ പത്ത് വര്‍ഷത്തെ സംഭവവികാസങ്ങള്‍ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയാണ്. റഹിമാന്റെ വീട്ടുകാരെയാണ് ഇരുവരും ഇക്കാര്യത്തിൽ പഴിക്കുന്നത്. അവരെ ഭയന്നാണ് സാജിതയെ വീട്ടിൽ ഒളിപ്പിച്ചതെന്നാണ് റഹിമാൻ പറയുന്നത്.

‘പ്രണയിച്ചിട്ട് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവൾ ഇറങ്ങിവന്നു. വീട്ടിലിരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാർ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാൻ പറ്റിയില്ല. 10 വർഷം എങ്ങനെ ജീവിച്ചുവെന്ന് പറയാൻ പറ്റില്ല. ഭക്ഷണം എല്ലാം ഭാര്യക്ക് ഞാൻ കൊടുത്തിരുന്നു.

ഇലക്രോണിക്സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താൽപര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലിൽ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുണ്ടെന്ന് അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാർ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വർഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോൾ ഒക്കെ വാങ്ങി കൊടുത്തു.’ റഹിമാന്റെ വാക്കുകൾ.

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാൽ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമിൽ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്സെറ്റ് വച്ച് കേൾക്കും. അങ്ങനെയാണ് റഹിമാൻ ജോലിക്ക് പോകുമ്പോൾ സമയം ചെലവഴിക്കുന്നത്. എന്റെ വീട്ടുകാർ‌ വിളിച്ചു. ഇപ്പോള്‍ സമാധാനമായെന്നും പത്തു വർഷം ഒറ്റമുറിയിൽ കഴിഞ്ഞ സാജിത പറയുന്നു.