രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ജയ്പുര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന പിന്റു എന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്താണ് പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെയും ജനക്കൂട്ടം ആക്രമിച്ചത്. പശുക്കളുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവരെയും പുറത്തിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ ബാബുലാല്‍ മരിച്ചു.

ഇരുവരുടെയും മൊബൈല്‍ ഫോണുകളും മറ്റു രേഖകളും അക്രമികള്‍ കവര്‍ന്നതായി ഉദയ്പുര്‍ റെയ്ഞ്ച് ഐ.ജി. സത്യവീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അര്‍ധരാത്രി വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്ത് എത്തുമ്പോള്‍ ആള്‍ക്കൂട്ടം രണ്ടുപേരെയും മര്‍ദിക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസുകാരാണ് രണ്ടു പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.