വാക്‌സിന്‍ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ അടിസ്ഥാനത്തില്‍- വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍.

ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയില്‍നിന്ന് 12 ആഴ്ചയായി വര്‍ധിപ്പിച്ച തീരുമാനം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. വിദഗ്ധ സമിതിയുടെയും സര്‍ക്കാരിന്റേയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരു ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് സുതാര്യമായാണ്. ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവരങ്ങളെ അപഗ്രഥിക്കാന്‍ ഇന്ത്യയ്ക്ക് സുശക്തമായ സംവിധാനമുണ്ട്. ഈ വിഷയം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. വാക്സിന്‍ ഡോസ് ഇടവേള വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നാഷണല്‍ ടെക്നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍കെ അറോറയുടെ ശുപാര്‍ശയുടെ പകര്‍പ്പും ട്വീറ്റിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായിരിക്കുമ്പോള്‍ വാക്സിന്‍ ഫലപ്രാപ്തി 65 ശതമാനം ആണെങ്കില്‍ ഇടവേള 12 ആഴ്ചയായി വര്‍ധിപ്പിക്കുമ്പോള്‍ ഫലപ്രാപ്തി 88 ശതമാനമാണെന്ന് യു.കെ. ഹെല്‍ത്ത് റെഗുലേറ്ററുടെ റിപ്പോര്‍ട്ടാണ് എന്‍.കെ. അറോറ സര്‍ക്കാരിന് കൈമാറിയത്.

കോവിഷീല്‍ഡ് വാക്സിന്‍ ഡോസ് 12 മുതല്‍ 18 ആഴ്ചയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മെയ് 13-നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വാക്സിന്‍ വിദഗ്ധ സമിതി അഭിപ്രായപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എട്ട് മുതല്‍ 12 ആഴ്ച വരെയാണ് സമിതി ശുപാര്‍ശ ചെയ്തതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 12 മുതല്‍ 16 ആഴ്ച വരെയാണെന്നും ഒറ്റയടിക്ക് ഇത്രയും ഇടവേള വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ എം.ഡി. ഗുപ്തെ അഭിപ്രായപ്പെട്ടത്.

ഇടവേള വര്‍ധിപ്പിക്കുന്നത് വാക്സിന്‍ ഫലപ്രാപ്തി കൂട്ടുമെന്നാണ് ആദ്യഘട്ടത്തില്‍ വന്ന പഠനങ്ങളെങ്കിലും പിന്നീട് ഇത് തിരുത്തിക്കൊണ്ടുള്ള പഠനങ്ങളും പുറത്തുവന്നിരുന്നു. ഇതുപ്രകാരം പലരാജ്യങ്ങളും ഇടവേള കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.