മരംകൊള്ള; സിബിഐയെ കക്ഷി ചേര്‍ത്തില്ല, സാങ്കേതിക പിഴവ് കാരണം ഹര്‍ജി മടക്കി

കൊച്ചി: റവന്യൂ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി മടക്കി. സാങ്കേതിക പിഴവ് കാരണമാണ് കോടതി ഹര്‍ജി മടക്കിയത്. ഹര്‍ജിയില്‍ സിബിഐയെ കക്ഷി ചേര്‍ത്തിട്ടില്ലെന്ന്  കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി അപൂര്‍ണ്ണമാണെന്ന് നിരീക്ഷിച്ച അഡ്വക്കേറ്റ് ജനറല്‍, സാങ്കേതിക പിഴവ് തിരുത്തി ഹര്‍ജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

ദില്ലിയില്‍ സ്ഥിരതാമസമാക്കിയ മലയാളി ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല, കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേസില്‍ കോടതി തീര്‍പ്പുണ്ടാക്കുന്നത് വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.