മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി

കുതിരാന്‍ തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ എട്ടിന് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓഗസ്ത് 1 ന് ഒരു ടണല്‍ തുറക്കാന്‍ ആ യോഗത്തില്‍ തീരുമാനിച്ചു. തുടര്‍നടപടിയായി പ്രവൃത്തി വിലയിരുത്തുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി.

തുരങ്കത്തില്‍ ഇനി ബാക്കിയുള്ള പ്രവൃത്തികള്‍ പരിശോധിച്ചു. എല്ലാ ആഴ്ചയിലും തൃശൂർ ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന് തീരുമാനിച്ചു. ജൂലൈ മാസം പകുതിയോടെ ഒരിക്കല്‍ കൂടി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താനും നിശ്ചയിച്ചു.

യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എംപി, രമ്യ ഹരിദാസ് എംപി, ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് , പിഡബ്ല്യുഡി സെക്രട്ടറി, പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം, നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കരാര്‍ ഏറ്റെടുത്ത കെഎംസി കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.