നാടൻപശു ഇനങ്ങളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി നടപടി സ്വീകരിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

എറണാകുളം: രണ്ട് വർഷത്തിനകം ആയിരം നാടൻ പശുക്കളെ ഉത്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന്  മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. പെരിയാറിന്റെ തീരപ്രദേശങ്ങളിലെ തനത് പശുഇനമായ കുട്ടമ്പുഴകുള്ളൻ അഥവാ പെരിയാർപശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തനത് പശു ഇനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനത്തിനുമായി പ്രചാരണം നൽകുമെന്നും മന്ത്രി പറഞ്ഞു.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ കുട്ടമ്പുഴകുള്ളൻ പശു പ്രജനന പരിപാലന സംഘത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പാൽ ഉത്പാദന രംഗത്ത് മികച്ച മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ എത്താനും വർഷങ്ങൾക്കുക്കുള്ളിൽ സാധിച്ചതായി പറഞ്ഞ മന്ത്രി തനത് പശു ഇനങ്ങളെ സംരക്ഷിക്കുന്നതിനായി കർഷകർക്ക് ധനസഹായവും പരിശീലനവും നൽകുമെന്നും അറിയിച്ചു. തീറ്റപ്പുൽ ഉത്പാദനത്തിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അധ്യക്ഷതയിൽ കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടൻ, കെ.ഡി.പി.പി.എസ് പ്രസിഡന്റ് ഫാദർ തോമസ് പോൾ റമ്പാൻ, കെ.എൽ.ഡി.ബി എം.ഡി ഡോ. ജോസ് ജെയിംസ് എന്നിവർ പങ്കെടുത്തു.