വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ്-19 സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി

    കോവിഡ് 19 സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി. നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, അസം മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനു സമയോചിത നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍ നന്ദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതലും താല്‍പ്പര്യവും വിലമതിക്കാനാകാത്തതെന്ന് അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ആരോഗ്യമന്ത്രി, വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

    സംസ്ഥാനങ്ങളിലെ പ്രതിരോധ കുത്തിവയ്പിന്റെ പുരോഗതിയെക്കുറിച്ചും ഒറ്റപ്പെട്ടയിടങ്ങളില്‍ വാക്‌സിനുകള്‍ എടുക്കുന്നതിനുള്ള നടപടികളെക്കുറിച്ചും മുഖ്യമന്ത്രിമാര്‍ വിശദീകരിച്ചു. വാക്സിനെടുക്കുന്നതിലെ വിമുഖതയെക്കുറിച്ചും അതിനെ മറികടക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു. കോവിഡ് ബാധിതരെ മികച്ച രീതിയില്‍ ചികിത്സിക്കുന്നതിനായി ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെക്കുറിച്ചും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ ലഭിച്ച പിന്തുണയെക്കുറിച്ചും അവര്‍ വിവരിച്ചു. രോഗസ്ഥിരീകരണ നിരക്കും സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണവും കുറയ്ക്കുന്നതിന് സമയബന്ധിതമായി നടപടിയെടുക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി.

    പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചു. എന്നാല്‍, അശ്രദ്ധരാകരുതെന്നും സംരക്ഷണം കുറയ്ക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. രാജ്യത്തെ ചില പ്രദേശങ്ങളില്‍ ഉയര്‍ന്ന രോഗസ്ഥിരീകരണ നിരക്കുള്ളതായി അദ്ദേഹം പറഞ്ഞു. പരിശോധന, സമ്പര്‍ക്കാന്വേഷണം, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് അവലോകനം ചെയ്തു. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന രോഗസ്ഥിരീകരണ നിരക്കിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ചികിത്സാര്‍ഥമുള്ള ഓക്‌സിജന്റെ വിതരണം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രതിരോധ കുത്തിവയ്പിന്റെ പുരോഗതിയെക്കുറിച്ചും വിശദമാക്കി.

    പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ കഠിന പ്രയത്‌നം നടത്തിയതിനും സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രതിസന്ധികള്‍ക്കിടയിലും പരിശോധന, ചികിത്സ, പ്രതിരോധ കുത്തിവയ്പ്പുകള്‍ എന്നിവയ്ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ചതിനും പ്രധാനമന്ത്രി, ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും വടക്കുകിഴക്കന്‍ ഗവണ്‍മെന്റുകളെയും അഭിനന്ദിച്ചു.

    ചില ജില്ലകളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഈ മുന്നറിയിപ്പു കണക്കിലെടുത്ത് സൂക്ഷ്മതലത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി മൈക്രോ കണ്ടെയ്ന്‍ പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി കൈവന്ന അനുഭവങ്ങളും മികച്ച ശീലങ്ങളും പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

    അതിവേഗം ജനിതകമാറ്റം സംഭവിക്കുന്ന വൈറസിന്റെ സ്വഭാവം ശ്രദ്ധയില്‍പ്പെടുത്തിയ പ്രധാനമന്ത്രി ജനിതകമാറ്റം കര്‍ശനമായി നിരീക്ഷിക്കാനും എല്ലാ വകഭേദങ്ങളെക്കുറിച്ചു പഠിക്കാനും നിര്‍ദേശിച്ചു. വിദഗ്ധര്‍ ജനിതകമാറ്റത്തെയും അവയുടെ സ്വാധീനത്തെയും കുറിച്ച് പഠിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളില്‍, പ്രതിരോധവും ചികിത്സയും നിര്‍ണായകമാണ്. കോവിഡ് അനുസൃത പെരുമാറ്റശീലങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  ശാരീരിക അകലം, മാസ്‌ക്, വാക്‌സിന്‍ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചും ശ്രീ മോദി എടുത്തുപറഞ്ഞു. അതുപോലെ, പരിശോധനയും നിരീക്ഷണവും ചികിത്സയും തെളിയിക്കപ്പെട്ട നയമാണ്.

    വിനോദസഞ്ചാരത്തിലും വ്യവസായത്തിലും മഹാമാരിയുടെ ആഘാതത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി ശരിയായ മുന്‍കരുതലുകള്‍ പാലിക്കാതെ മലമ്പ്രദേശങ്ങളില്‍ തിരക്കുണ്ടാകുന്ന സാഹചര്യത്തിനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കി. മൂന്നാം തരംഗത്തിന്റെ വരവിനു മുമ്പ് ജനങ്ങള്‍ ഇവയൊക്കെ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന വാദം തള്ളിക്കളഞ്ഞ അദ്ദേഹം, മൂന്നാം തരംഗം സ്വന്തമായി വരില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും പറഞ്ഞു. മൂന്നാം തരംഗം എങ്ങനെ തടയാം എന്നതായിരിക്കണം നമ്മുടെ മനസ്സിലെ പ്രധാന ചോദ്യം എന്ന് അദ്ദേഹം പറഞ്ഞു. അശ്രദ്ധയ്ക്കും തിരക്കിനും എതിരെ വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാരണം ഇത് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരാന്‍ ഇടയാക്കും. ഒഴിവാക്കാന്‍ കഴിയുന്ന തിരക്ക് തടയണമെന്നും അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.

    കേന്ദ്ര ഗവണ്‍മെന്റിന്റെ ‘എല്ലാവര്‍ക്കും വാക്‌സിന്‍ -എല്ലാവര്‍ക്കും സൗജന്യം’ ക്യാമ്പയിനില്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ക്കും തുല്യമായ പ്രാധാന്യമുണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട മിഥ്യാധാരണകളെ നേരിടാന്‍, സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രശസ്തര്‍, മത സംഘടനകള്‍ എന്നിവരുടെ സഹായം തേടാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വൈറസ് പടരുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ത്വരിതപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

    പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 23,000 കോടി രൂപയുടെ പാക്കേജിന് അടുത്തിടെ മന്ത്രിസഭ അനുമതി നല്‍കിയ കാര്യവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പാക്കേജ് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പാക്കേജ് വടക്കുകിഴക്കന്‍ മേഖലയിലെ പരിശോധന, ചികിത്സ, ജനിതക പരിശോധന എന്നിവ ത്വരിതപ്പെടുത്തും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കിടക്കകളുടെ എണ്ണം, ഓക്‌സിജന്‍ സൗകര്യങ്ങള്‍, ശിശുരോഗ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വേഗത്തില്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പിഎം-കെയേഴ്‌സ് വഴി രാജ്യത്ത് നൂറുകണക്കിന് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ 150 ഓളം പ്ലാന്റുകള്‍ ലഭിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.

    വടക്കുകിഴക്കന്‍ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഓക്‌സിജന്‍ പ്ലാന്റുകള്‍, ഐസിയു വാര്‍ഡുകള്‍, ബ്ലോക്ക് 2 ലെവല്‍ ആശുപത്രികളില്‍ എത്തുന്ന പുതിയ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി  പരിശീലനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ഗവണമെന്റിന്റെ എല്ലാ സഹായവും അദ്ദേഹം ഉറപ്പ് നല്‍കി.

    രാജ്യത്ത് പ്രതിദിനം 20 ലക്ഷം പരിശോധനകള്‍ നടത്താന്‍ ശേഷിയുണ്ട്. ഇതു കണക്കിലെടുത്ത് രോഗം കൂടുതല്‍ ബാധിച്ച പ്രദേശങ്ങളില്‍ പരിശോധനാ സൗകര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ക്രമാനുസൃതമല്ലാത്ത പരിശോധനയ്ക്കൊപ്പം പരിശോധനയുടെ വേഗം കൂട്ടേണ്ടതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് തീര്‍ച്ചയായും വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രത്യാശയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.