കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങൾ പരിഷ്‌കരിക്കും: വ്യവസായമന്ത്രി

    സർക്കാർ നടപടികൾക്ക് പിന്തുണയെന്നു സി ഐ ഐയും ചെറുകിട വ്യവസായികളും

    വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കാലഹരണപ്പെട്ടവ പരിഷ്‌കരിക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പരിസ്ഥിതി, തൊഴിലാളി സൗഹൃദമായ ഉത്തരവാദ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉത്തരവാദ നിക്ഷേപത്തിനു ലോകമെങ്ങും സ്വീകാര്യത ഏറുകയാണ്. കേരളവും കാലത്തിനൊപ്പം സഞ്ചരിക്കണം. പരമാവധി നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വ്യവസായികളുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും ചെറുകിട വ്യവസായ അസോസിയേഷനും വെവ്വേറെ സംഘടിപ്പിച്ച വർച്വൽ സംവാദ പരിപാടികളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനായി കഴിഞ്ഞ അഞ്ച് വർഷം സർക്കാർ സ്വീകരിച്ച നടപടികൾ മികച്ച ഫലം ഉണ്ടാക്കിയെന്നും നിക്ഷേപ പ്രോത്സാഹനത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ ഉണ്ടാകുമെന്നും സി ഐ ഐയും ചെറുകിട വ്യവസായ അസോസിയേഷനും വ്യക്തമാക്കി.

    ഗെയിൽ പൈപ്പ്ലൈൻ, കേരളാ ബാങ്ക്, കിഫ്ബി നിർദിഷ്ട സിൽവർ ലൈൻ പദ്ധതി തുടങ്ങിയവ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനുള്ള ഉദാഹരണമാണെന്ന് സി ഐ ഐ കേരള ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു. കേന്ദ്രീകൃത പരിശോധനാ സംവിധാനം, തർക്ക പരിഹാര സെൽ എന്നിവ വ്യവസായ സമൂഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധമല്ലാത്തതും അനാവശ്യവുമായ ലൈസൻസുകൾ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ചർച്ചകൾക്ക് മറുപടി നൽകി. കേരള ബ്രാന്റ് വികസിപ്പിക്കാൻ ശ്രമിക്കും. വ്യവസായ സംരംഭകരും സർക്കാരും കൂട്ടായി ശ്രമിച്ച് കൂടുതൽ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വലിയ പദ്ധതികൾക്ക് ഭൂപരിധി ഒഴിവാക്കുക, ജില്ലാ വികസന പദ്ധതി രൂപീകരിക്കുക, അക്കാദമിക് സ്ഥാപനങ്ങളും ഗവേഷണവും വ്യവസായവുമായി ബന്ധിപ്പിക്കുക, ഉത്പന്ന ഗുണനിലവാര പരിശോധനക്ക് പൊതുസംവിധാനം ഏർപ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികഭൂമി ഉപയോഗിക്കാൻ അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ വ്യവസായികൾ ഉന്നയിച്ചു.

    പൊതുമേഖലാ സ്ഥാപനങ്ങൾ അസംസ്‌കൃത വസ്തുക്കളും സാധനങ്ങളും വാങ്ങുമ്പോൾ കേരളത്തിലെ ചെറുകിട വ്യവസായ ഉൽപ്പന്നങ്ങൾക്കു മുൻഗണന നൽകണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യവസായ ഭദ്രത സ്‌കീമിൽ കെ എഫ് സിയെ ഉൾപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യമുന്നയിച്ചു.

    വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, കെ.എസ്. ഐ.ഡി.സി എം.ഡി.എം.ജി രാജമാണിക്യം, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എം. ഖാലിദ് എന്നിവർക്കൊപ്പം ഇരു സംഘടനകളിലേയും അംഗങ്ങളായ വ്യവസായികളും പരിപാടിയിൽ പങ്കെടുത്തു.