മെഡിക്കൽ വിദ്യാഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റ് എടുത്ത നിർണായക തീരുമാനം

ന്യൂഡൽഹി, ജൂലൈ 29,2021

അഖിലേന്ത്യാ ക്വാട്ട പദ്ധതിയിൽ ബിരുദ, ബിരുദാനന്തര മെഡിക്കൽ / ഡെന്റൽ കോഴ്സുകൾക്ക് (എം‌ബി‌ബി‌എസ് / എം‌ഡി / എം‌എസ് / ഡിപ്ലോമ / ബിഡിഎസ് / എംഡിഎസ്) നിലവിലെ അധ്യയന വർഷം 2021-22 മുതൽ ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 27% സംവരണവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണവും നൽകുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സുപ്രധാന തീരുമാനമെടുത്തു.

2021 ജൂലൈ 26 ന് നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി,ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഈ തീരുമാനം വഴി എല്ലാ വർഷവും MBBS- ൽ,ഒബിസി വിഭാഗത്തിൽ പെട്ട ഏകദേശം 1500 വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 2500 വിദ്യാർത്ഥികൾക്കും പ്രയോജനം ലഭിക്കും. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽപെട്ട 550 വിദ്യാർത്ഥികൾക്ക് എംബിബിഎസ് പ്രവേശനവും , ഏകദേശം 1000 വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദത്തിൽ പ്രവേശനവും ലഭിക്കും.

ഈ തീരുമാനം 2014 മുതൽ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളുമായി യോജിച്ചു പോകുന്നു.കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തെ എം‌ബി‌ബി‌എസ് സീറ്റുകളുടെ എണ്ണം 2014 ലെ 54,348 സീറ്റുകളിൽ നിന്ന് 56 ശതമാനം വർദ്ധിച്ച് 2020 ൽ 84,649 സീറ്റുകളായി ഉയർന്നു. പി‌ജി സീറ്റുകളുടെ എണ്ണം 2014 ലെ 30,191 സീറ്റുകളിൽ നിന്ന് 80 ശതമാനം വർദ്ധിച്ച് 2020 ൽ 54,275 സീറ്റുകളായി ഉയർന്നു.ഇതേ കാലയളവിൽ 179 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു, ഇപ്പോൾ രാജ്യത്ത് 558 ( ഗവൺമെന്റ് : 289, സ്വകാര്യം : 269) മെഡിക്കൽ കോളേജുകൾ ഉണ്ട്.