മറ്റ് പെൻഷനില്ലാത്തവർക്ക് 1000 രൂപ കൈത്താങ്ങ്

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനോ വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്തവർക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങൾ വഴി ഓണത്തിനു മുമ്പ് വിതരണം നടത്താനുള്ള പ്രത്യേക നിർദേശം സഹകരണ മന്ത്രി വി.എൻ. വാസവൻ നൽകി. സംസ്ഥാനത്ത് 14,78,236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്.

ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുമാണ് ആയിരം രൂപ സഹായം ലഭിക്കുന്നത്. ഇതിനായി 147,82,36,000 രൂപ വകയിരുത്തി. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാർമാർക്ക് അടിയന്തരമായി ലഭ്യമാക്കും.

ഗുണഭോക്താവിന് ആധാർ കാർഡോ, മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകളോ ഹാജരാക്കി സഹായം കൈപ്പറ്റാം. സഹായ വിതരണം നടത്തുന്ന സഹകരണ സംഘങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചായിരിക്കണം സഹായ വിതരണം നടത്തേണ്ടതെന്നും മന്ത്രിയുടെ നിർദ്ദേശ പ്രകാരം സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നതിന് ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള മോണിട്ടറിംഗ് സംവിധാനം ഈ പദ്ധതിക്കും ബാധകമായിരിക്കും. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ അഡീഷണൽ രജിസ്ട്രാറുടെ മേൽനോട്ടത്തിൽ സെൽ രൂപീകരിക്കും. ഓരോ ജില്ലയുടെ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്.  സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നടത്തുമ്പോൾ നൽകുന്ന ഇൻസെന്റീവ് നൽകാനും സഹകരണ വകുപ്പ് തീരുമാനിച്ചു.