ചാത്തുണ്ണിക്കും അമ്മിണിയമ്മയ്ക്കും ഇനി ആശ്വാസത്തിന്റെ നാളുകള്‍

തൃശൂര്‍ :സ്വന്തമെന്നു പറയാന്‍ പട്ടയമുള്ള ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന പുത്തൂര്‍ പഞ്ചായത്ത് മരോട്ടിച്ചാല്‍ നടുവില്‍ത്തറ വീട്ടില്‍ ചാത്തുണ്ണിക്കും ഭാര്യ അമ്മിണിക്കും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സെപ്റ്റംബര്‍ 14 ന് നടക്കുന്ന പട്ടയമേളയില്‍ പട്ടയം ലഭിക്കും. 15 വര്‍ഷമായി 16സെന്റ്റ് സ്ഥലത്ത് വീടു കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. കല പഴക്കം കൊണ്ട് വീട് വീണു തുടങ്ങി.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏക മകന്‍ ഇവരെ ഉപേക്ഷിച്ചു പോയി. രണ്ട് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു. അസുഖങ്ങള്‍ കൊണ്ട് വലഞ്ഞ ഇവര്‍ ഇന്ന് പെണ്‍മക്കളുടെ തണലിലാണ്. പട്ടയം ലഭിച്ചതിന് ശേഷം വീഴാറായ വീട് പൊളിച്ച് മേയണമെന്നാണ് ഇവരുടെ ആഗ്രഹം. പട്ടയത്തിനായി വര്‍ദ്ധക്യത്തിന്റെ അവശതയിലും വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. ഒരോ കാരണങ്ങള്‍ വന്ന് മുടക്കം വന്നെങ്കിലും ഈ സര്‍ക്കാര്‍ വന്നതിന് ശേഷം എല്ലാ ഫയലുകളും ശരിയാക്കുകയായിരുന്നുവെന്ന് ചാത്തുണ്ണി പറഞ്ഞു.
സര്‍ക്കാര്‍ കൂടെ നിന്നതും റവന്യൂ മന്ത്രി രാജന്റെ ഇടപെടലുകളുമാണ് ഇപ്പോള്‍ പട്ടയം ലഭിക്കുന്നതിന് സാഹചര്യമൊരുക്കിയതെന്ന് ഇവര്‍ സന്തോഷത്തോടെ പറയുന്നു.75 വയസ്സുള്ള ചാത്തുണ്ണിക്ക് ശ്വാസമുട്ടും ഭാര്യയായ 73 വയസ്സുള്ള അമ്മിണി ഹൃദ്‌രോഗിയുമാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ കൊണ്ടാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വര്‍ഷങ്ങളായി സ്വന്തമെന്ന് കരുതി അനുഭവിക്കുന്ന ഭൂമിയുടെ അവകാശം പതിച്ച് കിട്ടുന്നതില്‍ പരം മറ്റെന്താണ് സന്തോഷമെന്ന് അമ്മിണി ചോദിക്കുന്നു.