ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യസംസ്‌കരണ മേഖലയിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി മന്ത്രി സംസാരിച്ചു. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കോര്‍പ്പറേഷനുകളെയും മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത് ഹരിതകര്‍മ്മസേനയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരളത്തിലുടനീളം ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്രീയമായ ഖര ദ്രവമാലിന്യ പരിപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ശുചിത്വം, വെളിയിട വിസര്‍ജ്യമുക്ത ഗ്രാമം എന്നീ നേട്ടങ്ങള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ 100 ദിവസത്തില്‍ ഒരു ലക്ഷം സോക്പിറ്റുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കും.