ഇ-നിയമസഭ പൂർത്തിയാകുന്നു; നവംബർ ഒന്നിന് ലോഞ്ചിംഗ്

    കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ ‘ഇ’- നിയമസഭാ പ്രൊജക്ട് പൂർത്തീകരണത്തിലേക്ക് കടക്കുന്നതായി സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
    കോവിഡ് വ്യാപനത്തിൽ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തിൽ സഭയുടെ സന്ദർശക ഗാലറികളിലേക്ക് പരിമിതമായ തോതിൽ പൊതുജനങ്ങൾക്ക് പ്രവേശം അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
    സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സെമിനാറുകൾ, ചർച്ചകൾ, കോൺഫറൻസുകൾ, സ്‌കൂൾ-കോളജ് വിദ്യാർഥികൾ, യുവാക്കൾ, വനിതകൾ എന്നിവർക്കായി വൈവിധ്യമാർന്ന പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. കോവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്‌കരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

    നിയമസഭാ സമ്മേളനം ഒക്ടോ. 4 മുതൽ; നിയമനിർമാണത്തിന് പ്രാമുഖ്യം

    പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബർ നാലിന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. നവംബർ 12 വരെ നീണ്ടുനിൽക്കുന്ന സമ്മേളനകാലത്ത് 24 ദിവസം സഭ ചേരും. പൂർണമായും നിയമനിർമ്മാണത്തിനായാണ് ഇത്തവണ സഭ ചേരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 13 ന് അവസാനിച്ച രണ്ടാം സമ്മേളന കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.

    സംസ്ഥാനത്ത് നിലവിൽ 45 ഓർഡിനൻസുകളാണ് പ്രാബല്യത്തിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി സഭ സമ്മേളന ദിനങ്ങളിൽ കാര്യമായ കുറവുവന്നതിനാലാണ് ഓർഡിനൻസുകളുടെ എണ്ണം കൂടിയതെന്ന് സ്പീക്കർ പറഞ്ഞു. ഇവയ്ക്ക് പകരമുള്ള ബില്ലുകൾ യഥാസമയം സഭയിൽ അവതരിപ്പിച്ച് പാസാക്കാൻ സാധിക്കാത്ത സാഹചര്യം കോവിഡ് കാരണം സൃഷ്ടിക്കപ്പെട്ടു.

    കഴിഞ്ഞ സമ്മേളനകാലത്ത് ഒരംഗം ഇക്കാര്യം ക്രമപ്രശ്നമായി ഉന്നയിക്കുകയും തുടർന്ന് നിയമ നിർമാണത്തിനായി പ്രത്യേക സമമ്മളനം ചേരണമെന്നും എല്ലാ ഓർഡിനൻസുകളും സഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നും ചെയർ റൂൾ ചെയ്തിരുന്നു. അതിന്റെകൂടി പശ്ചാത്തലത്തിലാണ് നിയമ നിർമാണത്തിന് മാത്രമായി മൂന്നാം സമ്മേളനം ചേരുന്നത്.
    സഭ സമ്മേളിക്കുന്ന 24 ദിവസത്തിൽ 4 ദിവസം അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കുമായി മാറ്റിവച്ചിട്ടുണ്ട്. ബാക്കി 19 ദിവസവും നിയമനിർമാണത്തിനായി മാറ്റിവച്ചിട്ടുണ്ട്.

    സഭാ സമ്മേളനം ആരംഭിക്കുന്ന ഒക്ടോബർ നാലിന് നാല് ബില്ലുകളും അടുത്ത ദിവസം മൂന്ന് ബില്ലുകളുമാണ് പരിഗണനയ്ക്ക് വരുന്നത്. തുടർന്നുള്ള ദിവസങ്ങളിലെ ബില്ലുകൾ സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനമെടുക്കും.
    2021 ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ, 2021 ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ, 2021 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ എന്നിവ ആദ്യദിവസവും 2021 ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, 2021 ലെ കേരള പൊതുവിൽപ്പന നികുതി (ഭേദഗതി) ബിൽ, 2021 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ എന്നിവ രണ്ടാം ദിവസവും സഭയുടെ പരിഗണനയ്ക്ക് വരും.

    നിയമനിർമാണ കാര്യത്തിൽ ആദ്യ രണ്ട് ദിവസങ്ങളിൽ സഭ പരിഗണിക്കുന്ന ബില്ലുകൾ സ്പീക്കർ നിശ്ചയിക്കുന്നതാണ് കീഴ്വഴക്കം. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്ലുകൾ നിശ്ചയിച്ചത്. വിവിധ സർവ്വകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായുള്ള ബില്ലുകൾ, കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ, കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബിൽ, കേരള പബ്ലിക് ഹെൽത്ത് ബിൽ, കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ, കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ തുടങ്ങിയവയാണ് സഭ പരിഗണിക്കാനിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ബില്ലുകളെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.