വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നത് സമൂഹത്തിനു തന്നെ ആപത്തെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്, ഒക്ടോബര്‍ ഒന്ന് മുതല്‍ 5 വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താല്‍ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 5,65,432 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 1,28,997 പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. ഇനിയും വാക്സിന്‍ എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാക്സിന്‍ എടുത്താല്‍ കൊവിഡ് വരാനുള്ള സാധ്യത കുറയ്ക്കുകയും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 1,22,407 കൊവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി അല്ലെങ്കില്‍ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള കാലയളവില്‍ ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനം പേര്‍ക്ക് (2,48,50,307) ആദ്യ ഡോസും 42.83 ശതമാനം പേര്‍ക്ക് (1,14,40,770) രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,62,91,077 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്. കുറച്ചുപേര്‍ വാക്സിന്‍ എടുക്കാതെ വിമുഖത കാണിച്ച് മാറി നില്‍ക്കുന്നത് സമൂഹത്തിന് തന്നെ ആപത്താണ്. അതിനാല്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.