‘പാക് വിജയാഘോഷം’ കശ്മീരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ്

കാശ്മീര്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി20 മത്സരത്തില്‍ പാക് വിജയം ആഘോഷിച്ച ജമ്മുകശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎഇപിഎ അടക്കം ചുമത്തി എഫ്‌ഐആര്‍. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ശ്രീനഗര്‍, ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കോളേജ് മാനേജ്‌മെന്റിനെതിരെയും ഹോസ്റ്റല്‍ വാര്‍ഡനുമെതിരെയാണ് കേസ്.

വിദ്യാര്‍ത്ഥികള്‍ പാക് വിജയം ആഘോഷിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് കേസെടുത്തത്. ഇത്തരം ഒന്നിലധികം വീഡിയോകള്‍ ട്വിറ്ററിലൂടെ പ്രചരിക്കപ്പെട്ടു. വീഡിയോകളുടെ ആധികാരികത സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍, സൗര എന്നീ രണ്ട് സ്‌റ്റേഷനുകളില്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം ഇത്തരം നടപടികള്‍ ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് കശ്മീര്‍ നേതാക്കള്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ചുമത്തി കേസ് എടുക്കുന്നത് ശരിയല്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവരെ തിരുത്തണമെന്നും, മറ്റൊരു ടീമിനെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ ട്വീറ്റ് ചെയ്തു.

അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം വീഡിയോ ശാസ്ത്രീയമായി പരിശോധിച്ച് പാക് അനുകൂല മുദ്രവാക്യം മുഴക്കിയവരെ തിരിച്ചറിയും എന്നാണ് പൊലീസ് പറയുന്നത്.