ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കും അണികള്‍ക്കും കൂടുതല്‍ ആവേശം പകരുമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ചെറിയാന്‍ ഫിലിപ്പിന്റെ പദവിയെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും.

രണ്ട് പതിറ്റാണ്ടുകാലം ഒപ്പം നിന്നിട്ടും ചെറിയാന്‍ ഫിലിപ്പ് സിപിഐഎം അംഗത്വമെടുത്തില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കും അണികള്‍ക്കും കൂടുതല്‍ ആവേശം പകരുമെന്നും എ കെ ആന്റണി പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. ‘ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പോയെങ്കിലും ആദ്യ രണ്ടുമൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ വ്യക്തിബന്ധം പഴയ നിലയിലായി. അദ്ദേഹം തിരിച്ച് പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്.

സിപിഐഎമ്മില്‍ നിരവധി അവസരങ്ങള്‍ വന്നിട്ടും ചെറിയാന്‍ ഫിലിപ്പിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം എടുത്തിട്ടില്ല. 20 വര്‍ഷക്കാലം സിപിഐഎമ്മില്‍ മുതിര്‍ന്ന നേതാക്കളുമായും ഇടപെട്ടു. പക്ഷേ ആകെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് മാത്രമാണ് എടുത്തത്. അക്കാര്യം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണെന്ന് എകെ ആന്റണി വ്യക്തമാക്കി.