ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറി; ബിനീഷ് കോടിയേരിക്ക് ഇന്നു ജയില്‍ മോചനമില്ല

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജാമ്യം നില്‍ക്കാമെന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്.

ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഇന്നത്തെ സമയം കഴിഞ്ഞിരുന്നു. ഇനി നാളെയേ പുറത്തിറങ്ങാന്‍ കഴിയൂ.

ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.

ചെയ്യാത്തത് ചെയ്‌തെന്ന് സമ്മതിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വര്‍ഷം ബിനീഷിന്റെ വാദം. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപിന്റെ ഡെബിറ്റ് കാര്‍ഡില്‍ നിര്‍ബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടല്‍ എന്ന നിലപാടിലായിരുന്നു ബിനീഷ്. എന്‍സിബി പ്രതി ചേര്‍ക്കാത്തതിനാല്‍ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങള്‍ക്കിടെയാണ് ജാമ്യം.