പുതിയ ഡാം വേണ്ട, ബേബി ഡാം ശക്തിപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന്‌ തമിഴ്‌നാട്

ചെന്നൈ: ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരുകന്‍. ഇതിനു തടസ്സമാകുന്നതു കേരളത്തിന്റെ നിസ്സഹകരണമാണെന്നും, ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ലെന്നും തമിഴ്‌നാട് മന്ത്രി കുറ്റപ്പെടുത്തി.

വനം വകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണു വിശദീകരണം. എന്നാല്‍, റിസര്‍വ് വനമായതിനാല്‍ മരം മുറിക്കാന്‍ പറ്റില്ലെന്നാണു വനം വകുപ്പിന്റെയും നിലപാട്. ഇക്കാര്യത്തിലെ നടപടികള്‍ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തല്‍ വൈകുന്നതെന്നും റൂള്‍ കര്‍വ് പാലിച്ചാണു നിലവില്‍ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകന്‍ പറഞ്ഞു. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് തള്ളി.

കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. അണക്കെട്ടിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു തര്‍ക്കത്തിനു പ്രസക്തിയില്ലെന്നു ദുരൈമുരുകന്‍ ആവര്‍ത്തിച്ചു. അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.