ഇനി കോണ്‍ഗ്രസിന്റെ ഉദയം; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു, കേരള സര്‍ക്കാര്‍ പരാജയമെന്ന് സച്ചിന്‍

ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും, നിലവിലെ മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

മന്ത്രിസഭാ പുനസംഘടന ഏറെ കാത്തിരുന്നതാണ്. നാല് ദളിത് പ്രാതിനിധ്യം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചു. 22 മാസങ്ങള്‍ക്കുശേഷം രാജസ്ഥാനില്‍ ജനങ്ങളുടെ മനസ് ജയിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളതെന്നും സച്ചിന്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലടക്കം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജോതിരാദിത്യ സിന്ധ്യയടക്കം കോണ്‍ഗ്രസ് വിട്ട നടപടിയില്‍, ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്ന് സച്ചിന്‍ പറഞ്ഞു. പക്ഷേ തെരഞ്ഞെടുത്ത ജനങ്ങളോട് ഉത്തരവാദിത്തമാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ പ്രശ്നമാണ് കോണ്‍ഗ്രസ് പ്ലാറ്റ്ഫോമില്‍ നിന്ന് തങ്ങളെപ്പോലുള്ളവര്‍ ഉയര്‍ത്തുന്നത്. സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇടത് അസ്തമയമായെന്ന് വിമര്‍ശിച്ച സച്ചിന്‍, പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇക്കാര്യം വ്യക്തമാണെന്നും പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ഇടത് രാഷ്ട്രീയം കുറഞ്ഞുവരികയാണ്. ഈ വീക്ഷണം തന്റേത് മാത്രമാണ്. ജനക്ഷേമം ഉറപ്പുവരുത്തുന്നതില്‍ കേരളം പരാജയമാണ്. ഇന്ധനവിലയില്‍ ഇളവ് നല്‍കാത്ത ഏക സംസ്ഥാനം കേരളമാണെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി.