പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്ക് വ്യാപക കള്ളപ്പണ നിക്ഷേപം; വെളിപ്പെടുത്തലുമായി ഇഡി

കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളില്‍ കള്ളപ്പണ നിക്ഷേപ രേഖകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേരളത്തിലും വിദേശത്തും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

നേതാക്കളുടെ ഉടമസ്ഥതയില്‍ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയില്‍ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദേശത്തെ വസ്തുവകകള്‍ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ഓഫിസുകളില്‍ നിന്നും ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ കണ്ടെത്തി. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡിനെത്തിയത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതോടെ ഇഡി ഉദ്യോസ്ഥരെ തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പില്‍ പോപ്പുലര്‍ഫ്രണ്ട് ഡിവിഷനല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമര്‍ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയില്‍ തമര്‍ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവര്‍ത്തര്‍ എത്തിയാണ് തടയാന്‍ ശ്രമിച്ചത്.