ഒരു ആദിവാസി യുവതി കൂടി അട്ടപ്പാടിയിൽ മരിച്ചു

അഗളി: ശിശുമരണങ്ങളുടെ പേരിൽ അട്ടപ്പാടിയിലെ ആരോഗ്യ വിഭാഗം പഴി കേൾക്കുന്നതിനിടെ ചികിത്സാ പരിമിതികൾ മൂലം ഒരു ആദിവാസി യുവതി കൂടി അട്ടപ്പാടിയിൽ മരിച്ചു. ഷോളയൂർ ചാവടിയൂരിലെ പഴനിസ്വാമിയുടെ ഭാര്യ ശെൽവി (46) ആണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പത്തിനു രാവിലെ തലകറങ്ങി വീണ ശെൽവിയെ കോട്ടത്തറ ഗവ.  ട്രൈബൽ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടു പോയത്. എന്നാൽ, സിടി സ്കാൻ സൗകര്യമില്ലാത്തതിനാൽ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചു. അവിടെ നടത്തിയ പരിശോധനയിൽ തലയിൽ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.