വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വരും.

പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോണ്‍ഗ്രസ് നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ആലോചിക്കാന്‍ നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ നിലപാട് പ്രഖ്യാപിക്കും. കേന്ദ്രനീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക അഭിപ്രായം പാര്‍ട്ടി പറഞ്ഞിട്ടില്ല.

വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കണമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സോണിയയുടെ അധ്യക്ഷതില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.