ഇരട്ടക്കൊലപാതകം; ആലപ്പുഴയില്‍ 260 വീടുകളില്‍ പരിശോധന

ആലപ്പുഴ: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഞെട്ടിയ ആലപ്പുഴയില്‍ വ്യാപകമായി റെയ്ഡ്. കൊലക്കേസുകളിലെ പ്രതികള്‍ക്കായി 260 വീടുകള്‍ പൊലീസ് റെയ്ഡ് ചെയ്തു. പരിശോധന തുടരാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമുണ്ട്. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് പരിശോധന നടന്നത്.

മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്ഡിപിഐ നേതാവുമായ നവാസ് നൈനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്. ബിജെപി നേതാവ് രണ്‍ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ പൊലീസിനെതിരെ ബിജെപിയും എസ്ഡിപിഐയും രംഗത്തെത്തി.

പോലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്ഡിപിഐ ആരോപിച്ചത്. പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുന്നു, ക്രൂര മര്‍ദനം നടത്തുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. അതിനിടെ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ ഇവിടുത്തെ പോലീസിനെ കൊണ്ട് പറ്റില്ലെങ്കില്‍ കേന്ദ്രത്തോട് പറയ
ാമെന്ന് ബിജെപി പ്രസിഡന്റ് ഗോപകുമാര്‍ പറഞ്ഞു.