പി.ടി തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എ.കെ ആന്റണി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എ.കെ ആന്റണി. വ്യക്തിപരമായും കേരളത്തിലെ യുവജന പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമെന്നാണ് എന്റെ സുഹൃത്തും സഹോദരനുമായ പി.ടിയെ കുറിച്ച് പറയാനുള്ളതെന്ന് എകെ ആന്റണി പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളറിയാന്‍ അദ്ദേഹത്തിന്റെ കുടുംബവുമായിട്ടാണ് ഇക്കാലയളവില്‍ ബന്ധപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണ വ്യക്തിത്വം എന്നാണ് പി.ടിയെ കുറിച്ച് പറയാനുള്ളതെന്നും, ഇന്നത്തെ രാഷ്ട്രീയ കേരളത്തില്‍ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി ഏത് സ്ഥാനം നഷ്ടപ്പെടുത്താനും പി.ടിക്ക് മടിയില്ല. തുറന്ന നിലപാടുകള്‍ കാരണം അദ്ദേഹത്തിന് നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. രാഷ്ട്രീയക്കാരനെക്കാള്‍ ഉപരി കേരളത്തിന്റെ പൊതുവായ പ്രശ്നങ്ങളില്‍ അദ്ദേഹം എന്നും ഇടപെട്ടിരുന്നു എന്നും എ കെ ആന്റണി വ്യക്തമാക്കി.

ദീര്‍ഘനാളുകളായി അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് പി.ടി തോമസ് മരണപ്പെടുന്നത്. 70 വയസായിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര നിയമസഭാംഗവുമാണ് പി.ടി തോമസ്.