ആര്‍എസ്എസ് എസ്ഡിപിഐ ആക്രമണം ആസൂത്രിതം, വര്‍ഗീയ വികാരം ഇളക്കിവിടുന്നെന്ന് കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസും-എസ്ഡിപിഐയും ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടക്കുന്നത് ആസൂത്രിതമായ ആക്രമണമാണ്. വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ആലപ്പുഴയിലെ കൊലപാതക കേസുകളിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയും. എവിടെ പോയി ഒളിച്ചാലും പിടികൂടാന്‍ പൊലീസിന് കഴിയും. ഒരു കൊലപാതകം നടന്നാല്‍ എസ്ഡിപിഐക്ക് ആഹ്‌ളാദമാണ്. സി പി എമ്മില്‍ നുഴഞ്ഞു കയറാന്‍ എസ്ഡിപിഐക്ക് കഴിയില്ല. മുസ്ലീം വിഭാഗക്കാര്‍ എല്ലാം എസ് ഡി പി ഐ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളില്‍ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. കൊവിഡ് കാലത്തെ കൊള്ള സംബന്ധിച്ച് ഇപ്പോള്‍ വരുന്നത് മുമ്പ് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയാണ്. പൊയ് വെടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊക്കെ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചതാണ്. സില്‍വര്‍ ലൈന്‍ കേരളത്തിനാവശ്യമായ പദ്ധതിയാണ്. ഇക്കാര്യത്തില്‍ തരൂരിന്റേത് കേരളത്തിന്റെ പൊതു നിലപാട് ആണ്. ശശി തരൂരിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.