നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ്. തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് അടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചതും അന്വേഷണത്തിന് വിധേയമാക്കണമെന്ന് പൊലീസ് ആവശ്യപ്പെടും.സിആര്‍പിസി-173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.കേസില്‍ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ആരെന്ത് പറഞ്ഞാലും മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്നാണ് കേസിലെ പ്രതികളിലൊരാളായ നടന്‍ ദിലീപ് പ്രതികരിച്ചത്. കേസിലെ ജാമ്യവ്യവസ്ഥകള്‍ പ്രകാരം മാധ്യമങ്ങളോട് ഇതേപറ്റി സംസാരിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ ആരോപണങ്ങളെല്ലാം കേട്ടിരിക്കുകയാണെന്നും നടന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ‘അവിടെയിരുന്ന് ആരെന്ത് പറയുമ്പോഴും എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. എന്റെ പ്രേക്ഷകരോട് സത്യമെന്താണെന്ന് പറയാന്‍ പറ്റാത്ത സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്’ ദിലീപ് പറഞ്ഞു.