വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ ഇളയ സഹോദരി ജിത്തു പിടിയില്‍

പറവൂരിലെ വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ ഇളയ സഹോദരി ജിത്തു (22) പിടിയില്‍. കാക്കനാട് നിന്നാണ് ജിത്തുവിനെ പിടികൂടിയത്. വഴക്കിനിടയില്‍ കത്തികൊണ്ട് വിസ്മയയെ കുത്തുകയായിരുന്നെന്ന് കുറ്റം സമ്മതിച്ചുകൊണ്ട് ജിത്തു മൊഴി നല്‍കി. മരിച്ചുവെന്ന് തോന്നിയതിനാലാണ്് തീകൊളുത്തിയതെന്നും കൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പറവൂര്‍ പെരുവാരം പനോരമ നഗറില്‍ ശിവാനന്ദന്റെയും ജിജിയുടെയും മകളായ വിസ്മയയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാവുകയും ചെയ്തിരുന്നു. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്. ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ച മുന്‍പ് ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ടശേഷം ജിത്തു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായും അയല്‍വാസികള്‍ പറഞ്ഞു.