ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ

ടെല്‍ അവിവ്: കോവിഡ് വകഭേദമായ ഒമിക്രോണിനു പിന്നാലെ ആശങ്ക പടര്‍ത്തി ഫ്‌ളൊറോണ. ഇസ്രയേലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. 30 വയസുള്ള ഗര്‍ഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്‌ളൊറോണ കണ്ടെത്തിയത്.

യുവതി കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ യുവതിക്കു രോഗം മാറിയെന്നും ഇവര്‍ ആശുപത്രി വിട്ടതായും മാധ്യമങ്ങള്‍ പറയുന്നു. അതേസമയം, ഇസ്രയേലില്‍ കോവിഡ് കേസുകള്‍ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനിടെ രാജ്യം കോവിഡ് വാക്‌സീന്റെ നാലാമത്തെ ഡോസിന് അനുമതി നല്‍കിയിട്ടുണ്ട്. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നല്‍കുന്നത്.

ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ നാഷ്മാന്‍ ആഷ് ആണു കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നല്‍കിയതായി പ്രഖ്യാപിച്ചത്.