തൊഴില്‍ രഹിതര്‍ക്ക് മാസം 3,016 രൂപ; വമ്പന്‍ പ്രഖ്യാപനവുമായി തെലുങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: യുവാക്കള്‍ക്കുള്ള തൊഴില്‍ രഹിത വേതനം കുത്തനെ ഉയര്‍ത്തി തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി ചന്ദ്ര ശേഖരറാവുവാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. വര്‍ധന വരുന്ന സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ മുതല്‍ നിലവില്‍ വരുമെന്നാണ് കണക്കാക്കുന്നത്.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 2018 ല്‍ തെലങ്കാന രാഷ്ട്ര സമതി നല്‍കി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കി പ്രധാന വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തെഴില്‍രഹിത വേതനം വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പാക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വ്യാപകമായി എതിര്‍പ്പ് ഉയരുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി വൈകുന്നതിനുള്ള കാരണമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍, 2019-20 ലെ വോട്ട് ഓണ്‍ അക്കൗണ്ട് ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി റാവു ഈ പദ്ധതിക്കായി 1,810 കോടി രൂപ ടോക്കണായി അനുവദിച്ചിരുന്നു. ഇതിന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ആരെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി ഒരു സമിതിയെയും നിയോഗിച്ചിരുന്നു.

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 10 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് പ്രകാരം സംസ്ഥാനത്തെ തൊഴില്‍ രഹിതരായ യുവ ജനങ്ങളുടെ എണ്ണം 10 ലക്ഷം എന്ന കണക്കില്‍ എടുത്താല്‍ പുതിയ പ്രഖ്യാനങ്ങള്‍ പ്രകാരം പ്രതിവര്‍ഷം 3,600 കോടി രൂപ തൊഴില്‍ രഹിത വേതനത്തിനായി നീക്കിവയ്‌ക്കേണ്ടിവരും. എന്നാല്‍ 2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.