ഉമ്മന്‍ ചാണ്ടിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത് വിഎസ് അച്യുതാനന്ദനും സിപിഐഎമ്മിനുമേറ്റ പ്രഹരമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഉമ്മന്‍ ചാണ്ടിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത് വിഎസ് അച്യുതാനന്ദനും സിപിഐഎമ്മിനുമേറ്റ പ്രഹരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

ഈ വിധി വി.എസിന് മാത്രമല്ല, നുണക്കഥകള്‍ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളില്‍ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയ്ക്ക് അഭിവാദ്യങ്ങളെന്നും സുധാകരന്‍ പറഞ്ഞു.

നുണ ഒരു ആയുധമാണ് ‘ സി പി എമ്മിന്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നതും നുണകള്‍ തന്നെയാണ്. അത്തരത്തില്‍ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവര്‍ത്തകന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോളാറില്‍ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസില്‍ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാന്‍ വിധി വന്നിരിക്കുന്നു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദന്‍ അപഹാസ്യനായിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നല്‍കി ഹര്‍ജിയിലാണ് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന് തിരിച്ചടിയേറ്റത്. പരാമര്‍ശത്തില്‍ വിഎസ് ഉമ്മന്‍ചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് ഉത്തരവ്.

2013 ആഗസ്റ്റില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്ബനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ പരാമര്‍ശം. ഈ പരാമര്‍ശം മുന്‍നിര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തത്.