കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍; ഒരാള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെളളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ സഹോദരിമാരടക്കമുള്ള ആറ് പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ ബാഹ്യ സഹായം ലഭിച്ചതായി പൊലീസ്. കാണാതായ പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ കണ്ടെത്തുകയും ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ ബാഹ്യ സഹായം ലഭിച്ചെന്ന സൂചന പൊലീസ് നല്‍കുന്നത്.

മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരാളെ മാത്രമാണ് പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. മറ്റ് അഞ്ച് പേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഹോട്ടലില്‍ മുറിയെടുക്കാനെത്തിയതാണ് പെണ്‍കുട്ടികള്‍. അതില്‍ ഒരാളെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മുറിയെടുക്കുന്നതിനായി കുട്ടികളില്‍ നിന്നും ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചു. എന്നാല്‍ അതൊന്നും കൈയ്യില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്ത് ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. ഇവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലുള്ള യുവാക്കള്‍ എന്നാണ് വിവരം. മടിവാളയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്നും കാണാതായ കുട്ടികള്‍ തന്നെയാണിതെന്നാണ് മടിവാള പൊലീസ് പറയുന്നു. ആറ് പെണ്‍കുട്ടികളും ബംഗളുരുവിലെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘം ബംഗളുരുവിലേക്ക് പുറപ്പെടുകയായിരുന്നു. പെണ്‍കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആറ് പേരും സംഘങ്ങളായി നീങ്ങുന്ന ദൃശ്യമാണ് ലഭിച്ചത്.

ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുത്തു. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോമില്‍ എത്തി. സുരക്ഷാ വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചു. മാധ്യമവാര്‍ത്തക്കളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി. ഇന്നലെ വൈകീട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം പുറത്തറിഞ്ഞത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.