കോവിഡ് ബാധിച്ച് ആദിവാസി ബാലന്‍ മരിച്ച സംഭവം; ആരോപണവുമായി കുടുംബം

പാലക്കാട്: അട്ടപ്പാടിയില് ആദിവാസി ബാലന് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില് ആശുപത്രി അധികൃതര്ക്കെതിരെ ആരോപണവുമായി കുടുംബം. കോട്ടത്തറ ട്രൈബല് ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിനു കാരണമെന്നാണ് ബന്ധുക്കള് ആരോപിക്കുന്നത്. കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മടക്കി അയച്ചുവെന്നാണ് കുടംബം പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സൈജു, സരസ്വതി ദമ്പതികളുടെ മകന്‍ സ്വാദീഷ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ ചൊവ്വാഴ്ച അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം കാണിച്ചു. പനി കുറയാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. മരുന്ന് നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങിക്കൊള്ളാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞെങ്കിലും കുട്ടി അവശനായതോടെ മാതാപിതാക്കള്‍ കിടത്തി ചികിത്സ ആവശ്യപ്പെട്ടു. എന്നാല്‍ ഇതവഗണിച്ച്, നിര്‍ബന്ധിച്ച് തിരികെ അയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍, ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു.കുട്ടിയെ മൂന്ന് മണിക്കൂര്‍ നിരീക്ഷിച്ച ശേഷമാണ് മടക്കി അയച്ചത്. ചുമ ഒഴികെ മറ്റ് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അടുത്ത ദിവസം ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്നും അറിയിച്ചിരുന്നു. ചെറിയ കുട്ടിയായത് കൊണ്ടാണ് കൊവിഡ് ടെസ്റ്റ് നടത്താതിരുന്നതെന്നും സൂപ്രണ്ട് ഡോ അബ്ദുള്‍ റഹ്‌മാന്‍ വിശദീകരിച്ചു.