പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് പീഡന ദൃശ്യം ചോര്‍ന്നെന്ന വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച നടി ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കത്തിന്റെ കോപ്പി കൈമാറിയിട്ടുണ്ട്. അടിയന്തര നടപടി വേണമെന്നും കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും നടി പറയുന്നു. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം കണ്ടെത്തിയത്. ദൃശ്യങ്ങള്‍ കോടതിയുടെ കസ്റ്റഡിയിലിരുന്ന ഘട്ടത്തിലാണ് ചോര്‍ന്നതായി ഇപ്പോള്‍ ആരോപിക്കപ്പെടുന്നതും വാര്‍ത്തകള്‍ പുറത്തു വരുന്നതും.