ഏപ്രില്‍ പത്തിനുളളില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുളള ക്ലാസുകളിലെ പരീക്ഷ നടത്തും

തിരുവനന്തപുരം: ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ പത്തിനകം നടത്തും. മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. അധ്യാപകസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

21ാം തീയതി മുതല്‍ പൂര്‍ണമായും ക്ലാസുകള്‍ ആരംഭിക്കും. ശനിയാഴ്ച ക്ലാസുകള്‍ അടുത്ത മൂന്ന് ആഴ്ച മാത്രമേ ഉണ്ടാകൂ. നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ക്ക് ഭാരമാവുന്ന തരത്തില്‍ തുടരില്ല.

അഭിപ്രായം പറഞ്ഞതിന്റെയോ വിമര്‍ശിച്ചതിന്റെയോ പേരില്‍ അധ്യാപകര്‍ക്ക് എതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. അധ്യാപകരോട് കൂടിയാലോചിക്കാതെ മാര്‍ഗനിര്‍ദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പരീക്ഷയ്ക്ക് മുമ്പ്പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസു ക്ലാസുകളില്‍ ഈമാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി