ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ പരസ്യമായ അജന്‍ഡയാണെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ രഹസ്യ അജന്‍ഡയല്ല, പരസ്യമായ അജന്‍ഡ തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡ് മോദി സര്‍ക്കാര്‍ അത് നടപ്പാക്കുക തന്നെ ചെയ്യും. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഎംഎസിനും സിപിഎമ്മിനും ഏകീകൃത സിവില്‍ കോഡ് വരണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റി യൂടേണ്‍ അടിച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഏക സിവില്‍ കോഡ് എന്നിരിക്കെ ഇതിനെതിരെയുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഗവര്‍ണറെ ആക്രമിക്കുന്നത് പിണറായിയെ രക്ഷിക്കാനാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ജനസംഘ കാലം മുതല്‍ ഏക സിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ബിജെപി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പോലും ഇക്കാര്യം പറഞ്ഞിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.