ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന് ജന്മനാട്ടിൽ ഉജ്ജ്വല സ്വീകരണം

തിരുവല്ല: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായയ ഫൊക്കാനയുടെ അധ്യക്ഷൻ ജോർജി വർഗീസിന്  ജന്മനാട്ടിൽ പ്രൗഡോജ്വല സ്വീകരണം. ഒരു വിദേശ സംഘടനയുടെ ഭാരവാഹിക്ക് ജന്മനാട്ടിൽ ലഭിക്കുന്ന ഏറ്റവും ആകർഷകമായ സ്വീകരണയോഗമായിരുന്നു തിരുവല്ലയിൽ നടന്നത്.

ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി തിരുവല്ലയിലെത്തിയ ജോർജി വർഗീസിനെ പൗരപ്രമുഖരുടെയും സാമൂഹ്യ രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിലാണ് സമ്മേളന ഹാളിലേക്ക് സ്വീകരിച്ചാനയിച്ചത്.   തിരുവല്ല വൈ എം സി എ ഹാളിൽ നടന്ന സ്വീകരണ യോഗം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. വൈ എം സി എ പ്രസിഡന്റ് ഐപ്പ് അബ്രഹാം അധ്യതവഹിച്ചു. മുൻ മന്ത്രിയും എം എൽ എയുമായ മാത്യു ടി തോമസ്, മുൻ രാജ്യസഭാ ഉപാധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രൊഫ. പി ജെ കുര്യൻ, റവ. ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത, തിരുവല്ല നഗരസഭാ അധ്യക്ഷ ബിന്ദു ജയകുമാർ,  എന്നിവർ സ്വീകരണ യോഗത്തിൽ മുഖ്യാതിഥികളായിരുന്നു.

ലോകത്ത് എവിടെയായിരുന്നാലും മലയാളികളുടെ സംഘശക്തി ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് യോഗം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ആന്റോ ആന്റണി പറഞ്ഞു. മലയാളികൾ എവിടെയായിരുന്നാലും സ്വന്തം നാടിനോടു കാണിക്കുന്ന സ്‌നേഹത്തിനും സഹായസഹകരണങ്ങൾക്കും കേരളം അവരോട് കടപ്പെട്ടിരിക്കുന്നു വെന്നും
കേരളം എന്നൊക്കെ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ എന്നൊക്കെ കരുത്തായും കരുതലായും നിന്നിട്ടുള്ള സംഘടനയാണ്  ഫോക്കാനയെന്നും. നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായ ചരിത്രമാണ് ഫൊക്കാനയ്ക്കുള്ളത്. എം പി പറഞ്ഞു.

നമ്മുടെ നാട്ടുകാരനായ ജോർജി വർഗീസാണ് ഫൊക്കാനയെ നയിക്കുന്നത് എന്നത് നാട്ടുകാരായ ഏവർക്കും അഭിമാനകരമാണ്. മലയാളികൾ നെഞ്ചിലേറ്റിയ സംഘടനയാണ് ഫൊക്കാന. എന്നെ ആദ്യമായി ഫൊക്കാനയിലേക്ക് വിളിച്ചത് ടി എസ് ചാക്കോയാണ്.
കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ അമേരിക്കൻ മലയാളികളുടെ സംഭാവനകളെ ആർക്കും തമസ്‌ക്കരിക്കാനാവില്ലെന്ന് രാജ്യസഭാ മുൻ ഉപാധ്യക്ഷനായിരുന്ന പി ജെ കുര്യൻ അഭിപ്രായപ്പെട്ടു.  സംസ്ഥാന സർക്കാരുമായി യോജിച്ചുകൊണ്ട് നിരവധി രാജ്യനിർമ്മാണ പ്രവർത്തനങ്ങൾക്ക് കൈകോർത്ത ചരിത്രമാണ് ഫൊക്കാനയ്ക്കുള്ളത്.

നമ്മുടെ നാട് എല്ലാ അർത്ഥത്തിലും പുരോഗതി നേടിയെങ്കിലും നമ്മുടെ രാജ്യം ഇന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ദരിദ്ര ജനതയുടെ എണ്ണത്തിൽ കുറവുണ്ടാവുന്നില്ല, ഇത്തരമൊരു സാഹചര്യത്തിൽ ഫൊക്കാനയുടെ ഹായങ്ങൾ വർദ്ധിപ്പിക്കണമെന്നും പ്രൊഫ. പി ജെ കുര്യൻ  അഭിപ്രായപ്പെട്ടു.
വികാസ് സ്‌കൂൾ അടക്കമുള്ള വൈ എം സി എ സ്ഥാപനങ്ങളോട് ഫൊക്കാനയും ജോർജി വർഗീസും  കാണിക്കുന്ന സ്‌നേഹാദരങ്ങളോട് ഏറെ നന്ദി അറിയിക്കുന്ന ആമുഖത്തോടെയാണ് സ്ഥലം എം എൽ എയായ മാത്യു ടി തോമസ് ആശംസാ പ്രസംഗം ആരംഭിച്ചത്. എന്റെ മണ്ഡലത്തിലെ ഒരു വ്യക്തിയാണ് ഫൊക്കാനയുടെ അധ്യക്ഷൻ എന്നത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളിലേക്ക് ചുരുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ കാലത്തും തിരുവല്ലയുടെ ആവശ്യങ്ങൾക്ക് മുന്നിൽ ഒരിക്കലും ഫൊക്കാനയോ, ജോർജി വർഗീസോ മുഖം തിരിച്ചിട്ടില്ല.  ജോർജി വർഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറെ നന്ദിയോടെയാണ് ഓർക്കുന്നതെന്ന് മാത്യു ടി തോമസ് എം എൽ എ പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കാനായി അമേരിക്കയിൽ എത്തിയ സന്ദർഭത്തിൽ ജോർജിയും കുടുംബവും ഫൊക്കാനയുടെ മറ്റുഭാരവാഹികളും നൽകിയ സഹായങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്ന് കൂറിലോസ്
അമേരിക്കൻ മലയാളികൾക്കിടയിൽ കേരളത്തിന്റെ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്നതിൽ ഫൊക്കാനകാണിക്കുന്ന ശ്രദ്ധയും കരുതലും ഏറെ ശ്രദ്ധേയമാണെന്നും റവ. ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത പറഞ്ഞു.

ഫൊക്കാന ദേശീയ കോ-ഓഡിനേറ്ററും കേരളാ ടൈംസ് മാനേജിംഗ് ഡയറക്ടറുമായ പോൾ കറുകപ്പള്ളി, ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്,
ടി എസ് ചാക്കോ (ഫൊക്കാന അഡൈ്വസറി ബോർഡ് ചെയർമാൻ), ഡോ ബാബു സ്റ്റീഫൻ, ഫിലിപ്പോസ് ഫിലിപ്പ് ( ഫൊക്കാന ട്രസ്റ്റി ബോർഡ്), ബിജു കൊട്ടാരക്കര
വികാസ് സ്‌കൂൾ ചെയർമാൻ പ്രൊഫ. പ്രസാദ് തോമസ് കോടിയാട്ട്, രജ്ഞിത്ത് അബ്രഹാം ( വൈ എം സി എ), രാജു പൂവക്കാല, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രൊഫ. പി ജെ കുര്യൻ ജോർജി വർഗീസിനെ വേദിയിൽ വച്ച്  പൊന്നാടയണിച്ച് ആദരിച്ചു. റവ. ഡോ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി പോൾ കറുകപ്പള്ളിയെയും,  ടി എസ് ചാക്കോയെ മാത്യു ടി തോമസ് എം എൽ എയും  പൊന്നായണിയിച്ചു.
വികാസ് ഭവൻ വിദ്യാർത്ഥിയായ രാജേഷിന്റെ സംഗീതവും ചടങ്ങിന് കൂടുതൽ മികവായി.