ഫിഫ ദി ബെസ്റ്റ് ;ലിയോണൽ മെസ്സി, കരീം ബെൻസേമ, കിലിയൻ എംബാപ്പേ ഫൈനലിസ്റ്റുകൾ.

ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസ്സി, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസേമ, കിലിയൻ എംബാപ്പേ എന്നിവരാണ് ഫൈനലിസ്റ്റുകൾ. അർജന്‍റീനയെ ലോകകപ്പ് ജേതാക്കളാക്കിയ മികവ് മെസ്സിക്ക് മുൻതൂക്കം നൽകുന്നു. ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിക്കുകയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്തതാണ് എംബാപ്പെയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. നിലവിലെ ബാലോൺ ഡി ഓർ ജേതാവായ ബെൻസേമ റയല്‍ മാഡ്രിഡിനായി പുറ്തതെടുത്ത മികവിലൂടെയാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.

നിലവിലെ ജേതാവ് റോബ‍ർട്ട് ലെവൻഡോവ്സ്കിക്ക് അവസാന മൂന്നിൽ ഇടം പിടിക്കാനായില്ല. ഇംഗ്ലണ്ടിന്‍റെ ബേത്ത് മീഡ്, അമേരിക്കയുടെ അലക്സ് മോർഗൻ, സ്പെയിനിന്‍‍റെ അലക്സിയ പ്യൂടിയാസ് എന്നിവരാണ് വനിതാ വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ. എമിലിയാനോ മാർട്ടിനസ്, യാസീൻ ബോനോ, തിബോത് കോര്‍ട്വ എന്നിവർ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിനും ലിയോണൽ സ്കലോണി, പെപ് ഗാർഡിയോള, കാർലോ ആഞ്ചലോട്ടി എന്നിവർ മികച്ച പരിശീലകനുള്ള പുരസ്കാര പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്കാസ് അവാർഡിനുള്ള ചുരുക്കപ്പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. റിച്ചാർലിസൺ, ദിമിത്രി പായെറ്റ്, മാർസിൻ ഒലെക്സി എന്നിവരാണ് ഫൈനലിസ്റ്റുകൾ. കിലിയൻ എംബാപ്പേ, തിയോ ഹെർണാണ്ടസ്, മരിയോ ബെലോട്ടെല്ലി എന്നിവരടക്കം പതിനൊന്ന് നോമിനികളിൽ നിന്നാണ് റിച്ചാർലിസണും, ദിമിത്രി പായെറ്റും മാർസിൻ ഒലെക്സിയും അന്തിമപട്ടികയിൽ ഇടംപിടിച്ചത്. നവംബറിൽ പോളണ്ടിലെ ആംപ്യൂട്ടീ ഫുട്ബോൾ ലീഗിൽ നേടിയ ഗോളാണ് ഒലെസ്കിയെ ഫൈനലിസ്റ്റുകളിൽ ഒരാളാക്കിയത്.