ഹന്‍ഷ ഷെറിന്റെ മരണം; കാമുകനായ കുറ്റിക്കാട്ടൂര്‍ സ്വദേശി കസ്റ്റഡിയില്‍; മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്

കോഴിക്കോട്: കാമുകനോടൊപ്പം രണ്ടാഴ്ച മുമ്പ് വീടുവിട്ടിറങ്ങി തിരുപ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കോഴിക്കോട് ജില്ലാ ജയിലിന് സമീപം പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകള്‍ ഹന്‍ഷ ഷെറി(19)ന്റെ തലക്കും ചുണ്ടിനും മുറിവും പല്ലിന് പൊട്ടലുമുള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൂടെ യാത്ര ചെയ്തിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മാക്കിനാട്ട് ഹൗസില്‍ അഭിരാം സജേന്ദ്രനെ(21) സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ഇന്നലെ കോഴിക്കോടെത്തിയ തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണത്തിന് വഴികാട്ടുമെന്നാണ് പൊലീസ് നിഗമനം.

കോഴിക്കോട് നിന്ന് കഴിഞ്ഞ ഏഴിന് കാണാതായ ഹനിഷ ഷെറിനെ ഇക്കഴിഞ്ഞ 18 ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്  തിരുപ്പൂരിലെ റെയ്ല്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏഴാം തീയ്യതിയാണ് ഹനിഷ വീടുവിട്ടിറങ്ങിയത്. പല തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മകള്‍ തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്ന് പിതാവ് കസബ പൊലീസില്‍ ഇക്കഴിഞ്ഞ 17 ന് പരാതി നല്‍കിയിരുന്നു. സംഭവത്തിന് ശേഷം മൊബൈല്‍ സ്വിച്ച്ഓഫാക്കി ഒളിവില്‍ പോയ അഭിറാമിനെ ചാത്തമംഗലം പെരിങ്ങളം പെരുവഴിക്കടവ് ക്ഷേത്രപറമ്പില്‍വെച്ച് കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ റസാഖ്, കസബ പ്രിന്‍സിപ്പല്‍ എസ്.ഐ.എസ് സജീവ് എന്നിവരുടെ നേതൃത്വത്തില്‍ അഭിരാമിനെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. കഞ്ചാവ് ഉപയോഗിക്കുന്ന അഭിറാമിനെതിരെ പൊതുനിരത്തില്‍ ശല്യം ചെയ്തതിനും മറ്റും കേസുകള്‍ നിലവിലുണ്ടെന്നിരിക്കെ ഇയാളുടെ മൊഴി പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.