ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജനീഷ് കുമാര്‍

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിക്ക് പിന്നാലെ എംഎല്‍എക്ക് എതിരായ തഹസില്‍ദാരുടെ ആരോപണത്തിന് മറുപടിയുമായി ജനീഷ് കുമാര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു. താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ എം സി രാജേഷ് ഔദ്യോഗിക വാട്സ് ഗ്രൂപ്പിലാണ് എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. രജിസ്റ്റർ പരിശോധിക്കാനും തഹസിൽദാരുടെ കസേരയിലിരിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നാണ് എം സി രാജേഷിന്‍റെ ചോദ്യം. അവധി സംബന്ധിച്ചുള്ള കാര്യങ്ങൾ എഡിഎമ്മിന് ബോധ്യപ്പെട്ടെന്നും പൊതുജനങ്ങൾക്ക് സേവനം തടസപ്പെട്ടില്ലെന്നും ഡെപ്യൂട്ടി തഹസിൽദാർ വിശദീകരിച്ചിരുന്നു.

തഹസില്‍ദാര്‍ കളക്ടര്‍ക്ക് വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു.  ജീവനക്കാരുടെ കൂട്ട അവധിയിൽ കളക്ടർ ചെവ്വാഴ്ച റിപ്പോർട്ട് നൽകും. തഹസിൽദാരുടെ വിശദീകരണത്തിന്‍റെയും എഡിഎമ്മിന്‍റെ അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട്. രണ്ട് ദിവസത്തെ ഉല്ലാസയാത്രക്ക് ശേഷം ഇന്ന് പുലർച്ചെയാണ് ജീവനക്കാർ തിരികെ വീടുകളിലെത്തിയത്. കോന്നി താലൂക്ക് ഓഫീസിൽ സ്വന്തം വാഹനങ്ങൾ ഇട്ടിട്ടാണ് യാത്ര തുടങ്ങിയതെങ്കിലും വാഹനങ്ങൾ തിരികെ എടുക്കാൻ ഉദ്യോഗസ്ഥർ എത്തിയില്ല. ഉല്ലാസയാത്രക്കിടെ തന്നെയാണ് തഹസിൽദാർ സംഭവത്തിൽ ജില്ലാ കളക്ടർക്ക് വിശദീകരണം നൽകിയതും. എഡിഎം താലൂക്ക് ഓഫീസിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാവുമെന്ന് റവന്യു മന്ത്രി പറഞ്ഞിരുന്നെങ്കിലും വിവിധ സംഘടനകൾ ഉദ്യോഗസ്ഥരുടെ അവധിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.