സജി ചെറിയാന് ആഡംബര വീടൊരുക്കി പിണറായി സർക്കാർ; പ്രതിമാസ വാടക 85,000 രൂപ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സർക്കാർ. 85,000 രൂപ പ്രതിമാസ വാടകയുള്ള വീടാണ് സജി ചെറിയാന് വേണ്ടി സർക്കാർ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാടുള്ള ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്. വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ലക്ഷങ്ങളാകും ഇതിന്റെ ചെലവ് എന്നാണ് വിവരം.ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതിനാലാണ് വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45,000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. തിരുവനന്തപുരം കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ് മന്ത്രിയ്‌ക്ക് കഴിയാൻ ആഡംബര വസതിയൊരുങ്ങുന്നത്.ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടർന്ന് രാജിവെച്ച് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അടുത്തിടെയാണ് വീണ്ടും മന്ത്രി ആയത്. കഴിഞ്ഞ ജൂലൈ 3-ന് പത്തനംതിട്ട മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയ്‌ക്കിടയായിരുന്നു സജി ചെറിയാൻ ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയത്. തുടർന്ന് കടുത്ത പ്രതിഷേധത്തിനൊടുവിൽ രാജി വെയ്‌ക്കുകയായിരുന്നു.