‘എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കും’; മുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്

 

ബെംഗ്ലൂരു:മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് രംഗത്ത്. എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇ ഡി ശരിയായ പാതയിലൂടെയാണ് പോകുന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളും മകനും ചേര്‍ന്ന് കേരളം വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് ബെംഗ്ലൂരുവില്‍ പറഞ്ഞു. ബിരിയാണിച്ചെമ്പ് ആരോപണവും സ്വപ്ന സുരേഷ് ആവര്‍ത്തിച്ചു. സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ നിയമ പോരാട്ടം തുടരുമെന്നും സ്വപ്ന പ്രതികരിച്ചു. ലൈഫ് മിഷൻ കോഴ ഇടപാടിലെ  കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കൈയ്യൊഴിഞ്ഞതോടെ ഇത് നാലാം തവണയാണ് കേന്ദ്ര ഏജൻസികൾ എം ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത്. തന്‍റെ ബാങ്ക് ലോക്കറിലെ പണം ശിവശങ്കറിനുളള കോഴ പണമാണെന്ന് സ്വപ്ന സുരേഷ് തുറഞ്ഞ് പറഞ്ഞതോടെയാണ് ശിവശങ്കറിനെതിരായ കുരുക്ക് മുറുകിയത്. ലൈഫ് മിഷൻ കോഴക്കേസിൽ സിബിഐയും അന്വേഷണവും തുടരുന്നതിനിടെയാണ് എൻഫോഴ്സ്മെന്‍റിന്‍റെ അറസ്റ്റ്.